ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ശ്രീലങ്ക എയെ അഞ്ചു റൺസിന് തകർത്ത് പാക്കിസ്ഥാൻ എ ഫൈനലിൽ. സ്കോർ: പാക്കിസ്ഥാൻ 153/9, ശ്രീലങ്ക 148/10. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടി.
154 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ലങ്കയ്ക്ക് 148 റൺസ് നേടാനെ കഴിഞ്ഞൊള്ളു. ഒരു ഘട്ടത്തിൽ 99ന് എട്ട് എന്ന നിലയിൽ തകർന്ന ശ്രീലങ്കയെ മിലൻ രത്നായകെ (40) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് വിജയത്തിന്റെ വക്കോളമെത്തിച്ചത്. പാക്കിസ്ഥാനുവേണ്ടി സെയിദ്ദ് മസൂദും സൂഫിയാൻ മുഖീമും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഗാസി ഗോരി (39) ടോപ് സ്കോററായി. ശ്രീലങ്കയ്ക്കായി പ്രമോദ് മധുശൻ നാലുവിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പാക്കിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും.
വെള്ളിയാഴ്ച നടന്ന ആദ്യ സെമിയിൽ ഇന്ത്യയെ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശിന്റെ ഫൈനൽ പ്രവേശനം.